ഭാഗം 2
സ്മാർട്ഫോൺ ഇന്റർനെറ്റ് സാമൂഹ്യ ജീവിതത്തിലെ പ്രതിധ്വനികൾ
സാമൂഹ്യ വ്യവസ്ഥയുടെ അടിസ്ഥാനം പരസ്പര ബഹുമാനം തന്നെയാണ്. പഴയകാലത്തു നിന്നും ന്യൂ ജെൻ യുഗത്തിലേക്കുള്ള പരിവർത്തനം ചിലരിലെങ്കിലും സാരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒരു സമൂഹ വ്യവസ്ഥയിൽ ജീവിക്കുമ്പോൾ നമ്മൾ മറ്റുള്ളവരോട് പ്രത്യേകിച്ചും സ്ത്രീകളോട് സംസാരിക്കുമ്പോൾ ഒരു പ്രത്യേക അകലം, ബഹുമാനം എന്നിവ അഭിസംബോധനയിലും , പെരുമാറ്റത്തിലും കാണിക്കാറുണ്ട്. ഇത് തിരിച്ചും പുരുഷവർഗത്തോടും ഉണ്ടായിരുന്നു.. ഇന്ന് പക്ഷെ അതിൽ ഒരു മാറ്റം വന്നിട്ടുണ്ട്. മുഖാമുഖം കാണുമ്പോൾ പ്രത്യേകിച്ച് കുഴപ്പം ഒന്നും എവിടെയും ഇല്ല. പക്ഷെ ഫേസ് ബുക്ക് അല്ലെങ്കിൽ വാട്സ് ആപ്പ് അക്കൗണ്ട് ഇതേ വ്യക്തിക്ക് ഉണ്ടെങ്കിൽ ആണ് ഈ മാറ്റം.
പ്രത്യേകിച്ച് മുൻപരിചയം ഒന്നും ഇല്ലാത്ത ആളുകൾക്കും മെസ്സേജെസ് അയക്കുക. മാർക്കറ്റിങ് മെസ്സേജസ് അല്ല ഇവിടെ ഉദ്ദേശിച്ചത്. മിക്കവാറും സ്ത്രീ ആണെങ്കിൽ ഫ്ലിര്ട്ടിങ് തന്നെയാണ് സന്ദേശങ്ങളുടെ ഉള്ളടക്കം. നേരിട്ട് പരിചയമില്ലെങ്കിലും പബ്ലിക് അറിയുന്ന ആളുകൾക്ക് ഹലോ , ഗുഡ് മോർണിംഗ് അയക്കുന്നത് ഒരു തെറ്റല്ല ,അത് അവർക്കും ബുദ്ധിമുട്ടു അല്ലെങ്കിൽ മാത്രം.
പക്ഷെ വളരെ അധികം മോശപ്പെട്ട സന്ദേശങ്ങൾ അയക്കപെടുമ്പോൾ അത് നമ്മൾ എങ്ങനെയാണ് വിലയിരുത്തേണ്ടത്. എല്ലാവരും ഇത്തരക്കാർ ആണെന്ന് ഇതിനു അർത്ഥമില്ല. വളെരെ അധികം സ്ത്രീകളെ സഹായിക്കുകയും ബഹുമാനിക്കുകയും ചെയുന്ന എത്രയോ മഹത് വ്യക്തികൾ നമുക്ക് ചുറ്റും ഉണ്ട്. പക്ഷെ ഭൂരിഭാഗം അങ്ങനെ അല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മുൻപൊരിക്കൽ അത്തരം ഒരു മെസ്സേജ് ഞാൻ സൈബർ പോലീസിന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ആണ് ഇന്നത്തെ ലോകത്തു ഇതിന്റെ വ്യാപ്തിയും ആഴവും അറിയാൻ ഇടയായതു.
എന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ ഞാൻ സേവനമനുഷ്ഠിച്ചതു സൈക്യാട്രിക് ക്ലിനികിൽ ഹോമിയോപ്പതിക് കൺസൽട്ടൻറ് ആയിട്ടായിരുന്നു.അവിടെ ഞാൻ കാണുന്നതു മിക്കവാറും മാനസിക രോഗികൾ അല്ലായിരുന്നു. ഒരു കൗൺസിലിങ് സെന്റർ കൂടി ആയതിനാൽ മാനസിക പ്രശ്നങ്ങൾ ആയിരുന്നു കൂടുതലും. ആ കാലഘട്ടത്തിൽ മൊബൈൽ ,ഇന്റർനെറ്റ് ഇന്നത്തെ പോലെ പ്രചാരത്തിൽ ആയിട്ടില്ല.എന്നിട്ടു പോലും വരുന്ന രോഗികൾ മിക്കവാറും അത്തരം മൊബൈൽ ബന്ധങ്ങളുടെ ഇരകൾ ആയിരുന്നു. ഒരിക്കൽ ഒരു സ്ത്രീ അമിത ഉത്കണ്ഠ ,ഭയം എന്ന അവസ്ഥയ്ക്കു ഒരു ശാന്തി തേടിയാണ് ക്ലിനികിൽ വന്നത്. കൗൺസിലിങ് കൊണ്ട് മാത്രം അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം അസാധ്യമായപ്പോൾ ആണ് ഹോമിയോപ്പതി വിഭാഗത്തിൽ വന്നത്. കാരണം തേടിയപ്പോൾ അറിയാൻ കഴിഞ്ഞത് അവരുടെ വിവാഹേതര ബന്ധത്തെക്കുറിച്ചാണ്. അത് ഭർത്താവ് അറിയുമോ എന്ന ഭയം. കൗൺസിലിങ് സ്പെഷ്യലിസ്റ് ഇതിനുള്ള ഉത്തരം കൊടുത്തുകാണുമല്ലോ പിന്നെ ഇവർ എന്നെ കാണുന്നത് എന്തിനു വേണ്ടിയാണ് എന്നായിരുന്നു എന്റെ ചിന്ത. കാരണം ഞാൻ അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യം,അതിന്റെ പ്രത്യാഘാതങ്ങൾ എന്നിവയിലൊന്നും ഇടപെടാൻ ആരുമല്ല. കൗൺസിലിങ് എന്റെ ജോലിയുമല്ല. ഭയം ,ഉൽക്കണ്ഠ എന്നിവ ചികിതസിച്ചിട്ടുണ്ട് പക്ഷെ അവയൊക്കെ ഞ ഒരു രോഗത്തിന്റെ ചട്ടക്കൂടിനുള്ളിൽ വരുന്നവയാണല്ലോ. കുട്ടികളിലെ പരീക്ഷ ഭയം, മുതിർന്നവരിൽ ഇറിറ്റബിൾ ബൊവെൽ സിൻഡ്രോം , ഫോബിയ ,ആംഗ്‌സൈറ്റി ,വിഷാദം ഇതൊക്കെ ചികില്സിക്കുക സാധാരണമായിരുന്നു. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി വിവാഹേതര ബന്ധം മൊബൈൽ കാൾ ലിസ്റ്റ് ബില് നോക്കി ഭർത്താവ് കണ്ടുപിടിക്കുമോ എന്ന ഭയത്തിനു ഞാൻ എന്താണ് മരുന്ന് നൽകേണ്ടത്. എങ്ങനെ മറുപടി പറയണം എന്നൊക്കെ ആലോചിച്ചു. കാരണം ഒരു യുവ ഡോക്ടർ ഇതിനു മുൻപ് ഇങ്ങനെയൊരു അവസ്ഥ അഭിമുഖീകരിച്ചിട്ടുമില്ല. അവരോടു സാരമില്ല ഇനി ശ്രദ്ധിച്ചാൽ മതി തെറ്റുകളിൽ വീഴാതെ എന്ന് പറയുവാൻ പറ്റില്ല . കാരണം ബന്ധം തുടരുന്നുണ്ടല്ലോ. മൊബൈൽ ടെക്നിക്കൽ സൈഡ് പറഞ്ഞുകൊടുക്കാനുള്ള വിവരവുമില്ല. ഇനി ഉണ്ടെങ്കിലും അത് പറഞ്ഞാൽ അവരെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കും പോലെ ആവില്ലേ. അതുകൊണ്ടു നേരെ പേടിക്കുള്ള മരുന്ന് എഴുതിക്കൊടുത്തു. കൂട്ടത്തിൽ മനസ്സിന് നല്ല ഏകാഗ്രതയും സ്ഥിരതയും കിട്ടും തരത്തിൽ ഒരു മരുന്ന്. അവർ സ്വയം ചിന്തിച്ചു നല്ല തീരുമാനമെടുക്കാൻ സഹായമാകട്ടെ വിചാരിച്ചു.
പക്ഷെ ആ കാലഘട്ടത്തിൽ ഞാൻ കണ്ട രോഗികൾ എല്ലാം തന്നെ ഇന്ന് നാം പത്രങ്ങളിലൂടെ അറിയുന്ന തരത്തിൽ ഉള്ള സെക്ഷുഅൽ അതിക്രമങ്ങളുടെ ഇരകൾ ആയിരുന്നു. അവയുടെ വിദൂരമായ കോംപ്ലിക്കേഷൻസ് മാനസികപ്രശ്നങ്ങൾ ആണെന്നതിനാൽ മിക്കവാറും ഓരോ രോഗിക്കും പറയാൻ എന്റെ സാമൂഹികമായ ബോധത്തെ വെല്ലുവിളിക്കുന്ന കഥകൾ ഉണ്ടായിരുന്നു. ചൂഷണം ചെയ്യപ്പെട്ട ആൺകുട്ടികൾ , കുട്ടികളിലെ പെർവെർഷൻ ഇവയൊക്കെ എനിക്ക് പുതിയ അനുഭവങ്ങൾ ആയിരുന്നു. ഒരിക്കലും നമ്മുടെ സമൂഹത്തിൽ ഏതൊക്കെ നടക്കുന്നു എന്ന് കോളേജ് ജീവിതത്തിൽ രോഗികളെ നോക്കുമ്പോൾ അറിഞ്ഞിരുന്നില്ല. അന്നൊക്കെ മരുന്ന് എഴുതുക എന്നതിനപ്പുറം ഇതിന്റെ കാരണം തേടുവാനുള്ള ഗവേഷണ ത്വരയും ഇല്ലായിരുന്നു. കാരണം ജീവിതലക്ഷ്യം തൈറോയ്ഡ് ,എൻഡോക്രൈനെ രോഗങ്ങളിൽ പ്രാവീണ്യം നേടുക എന്നതായിരുന്നു.
വർഷങ്ങൾക്കിപ്പുറം പ്രവർത്തനമേഖലകൾ കൂടുതൽ വ്യാപ്തി തേടിയപ്പോൾ ,സമൂഹത്തിലേക്ക് കൂടുതൽ ഇറങ്ങി ചെന്നപ്പോൾ , വേണ്ടത്ര ഗൗരവത്തോടെ കാണേണ്ട വിഷയങ്ങൾ തന്നെയാണ് ഇവയെന്ന് തോനുന്നു. ദിനപത്രങ്ങളുടെ താളുകൾ മറക്കയുമ്പോൾ കൈകൾ വിറയ്ക്കുന്ന തരത്തിൽ ഇന്ന് അതിക്രമങ്ങൾ വർദ്ധി ച്ചിരിക്കുന്നു. മൊബൈൽ ഫോൺ മനുഷ്യമനസ്സിന്റെ ഇൻഹിബിഷൻ എന്ന തോന്നൽ ഇല്ലാതാക്കിയോ. ഇന്റർനെറ്റ് വീഡിയോസ് ആൻഡ് യൂ സെർട്ടിഫൈഡ് adult കോൺടെന്റ് മൂവീസ് സ്ത്രീകളെ ഉപഭോഗ വസ്തുവായി ചിത്രീകരിക്കുന്നതാണോ കാരണം.
തീർച്ചയായും ഒരു അവലോകനം , ഒരു പുനര്ചിന്തനം ഇന്നിന്റെ അനിവാര്യതയാണെന്നു ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നു.
.
No comments:
Post a Comment